കണ്ണൂർ: പുതിയ തൊഴിലുറപ്പ് നിയമങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തില്ല. തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന് പരാതി.
പേരാവൂർ മുരിങ്ങോടി പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയെ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ജോലിക്കെത്തിയപ്പോള്‍ തിരിച്ചയച്ചെന്നാണ് പരാതി. അസുഖത്തെത്തുടർന്ന് രണ്ട് ദിവസം വയോധികയായ ലക്ഷ്മി ജോലിക്ക് പോയിരുന്നില്ല.
വെള്ളിയാഴ്ച വീണ്ടും ജോലിക്കായി ചെന്നപ്പോഴാണ് സിപിഎം സമരത്തില്‍ പങ്കെടുത്തവർ മാത്രം ജോലി ചെയ്താല്‍ മതിയെന്ന് അറിയിച്ചത്.
വ്യാഴാഴ്ചയാണ് സിപിഎം കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയത്. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയായിരുന്നു സമരം. ജില്ലയിലെ പല ഭാഗത്തു നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് സമരത്തില്‍ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആളുകള്‍ കൂടുതലായതു കൊണ്ടാണ് ലക്ഷ്മിയെ മാറ്റിയതെന്നാണ് നല്‍കുന്ന വിശദീകരണം. 42 പണിയാണ് ഉണ്ടായിരുന്നത്.
49 ആളുകള്‍ പണിക്കെത്തി. അത്രയും ആളുകള്‍ക്ക് പണിയെടുക്കാൻ സാധിക്കില്ലായിരുന്നു. അതോടെ തൊഴിലാളികള്‍ ചേർന്നാണ് സമരത്തില്‍ പോയവർ പണി എടുക്കട്ടെ എന്ന് തീരുമാനിച്ചതെന്നാണ് പറയുന്നത്.
