കണ്ണൂർ: പരിയാരത്ത് റോഡരികില്‍ പരിക്കേറ്റ് രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്.
ഇവർ റോഡരികില്‍ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന സംശയത്തിലാണ് പോലീസ്.
എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തിന് മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് രണ്ടു പേരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
പെരുന്തട്ടയില്‍ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചു വരികയായിരുന്നു. ബൈക്കില്‍ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടത്.
റോഡില്‍ രണ്ടു പേർ വീണു കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നുമാണ് ശ്രീതള്‍ പറഞ്ഞത്. ശ്രീതളിലും പരുക്കേറ്റു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു.
തുടർന്ന് പെരിങ്ങോം പോലീസ് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശ്രീതളിന്റെ ബൈക്കാകാം അപകടത്തിനിടയാക്കിയതെന്ന നിഗമനത്തിലെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.