കണ്ണൂർ: ബർണശ്ശേരി മുഹിയുദ്ദീൻ ജുമാമസ്ജിദിന് നേരെ പട്ടാപ്പകല്‍ അക്രമം.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്.
രണ്ട് ജനലിന്റെ ചില്ലുകള്‍ തകർന്നു. മദ്രസയില്‍ കുട്ടികള്‍ ഉള്ളപ്പോഴായിരുന്നു സംഭവം. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒന്നാം നിലയിലെ മദ്റസയിലെ ജനല്‍ ഗ്ലാസും രണ്ടാം നിലയിലെ നമസ്കാര മുറിയിലെ ജനല്‍ ഗ്ലാസുമാണ് കല്ലേറില്‍ തകർന്നത്.
സണ്‍ഷേഡിനും കേടുപാടുകള്‍ സംഭവിച്ചു. കരിങ്കല്‍ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും കോമ്പൗണ്ടില്‍ ചിതറിയ നിലയിലാണ്. പള്ളി സെക്രട്ടറി ഗസാലി കണ്ണൂർ സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരുകയാണ്. സമീപ പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളിലടക്കം ലഹരി മാഫിയ തമ്പടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
