Zygo-Ad

കണ്ണൂര്‍ കീഴറയിലെ സ്ഫോടന കേസ്; മുഖ്യപ്രതി അനുമാലിക്കിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി


തലശ്ശേരി: കണ്ണപുരം കീഴറയിലെ സ്ഫോടന കേസിലെ മുഖ്യപ്രതി അനുമാലിക്കിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് രാവിലെ പതിനൊന്നിന് ഹർജി പരിഗണിച്ച ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

പ്രതിയുടെ പേരില്‍ സമാനമായ കേസ് നേരത്തെയുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്.

സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതി കൂടിയാണ് അനൂപ് മാലിക്. 

സ്ഫോടനത്തില്‍ വീട് പൂർണ്ണമായി തകർന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനം നടന്ന വീട്ടില്‍ നിന്നും പൊട്ടാത്ത നാടൻ ബോംബുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. 

ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരി വെക്കുന്നതായിരുന്നു കണ്ടെത്തലുകള്‍. 

സ്ഫോടനത്തിൻ്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിരുന്നു.

Previous Post Next Post