കണ്ണൂർ: കണ്ണൂരില്‍ വീണ്ടും വൻ മയക്കുമരുന്ന് ലഹരി വേട്ട. വാഹന പരിശോധനക്കിടെ ആഡംബര കാറിലെത്തിയ നാലംഗ സംഘത്തെ മാരക മയക്കുമരുന്നുമായി പഴയങ്ങാടി അടിപ്പാലത്തിനടുത്തു വെച്ച് പഴയങ്ങാടി എസ്.ഐ.കെ.സുഹൈലും സംഘവും പിടികൂടി.
10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.570 ഗ്രാം കെറ്റാമിൻ, 25 മാക്സ് ഗാലിൻ ഗുളികകളുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
പഴയങ്ങാടി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പഴയങ്ങാടി എസ്.ഐ'യും കണ്ണൂർ റൂറല്‍ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് നാലംഗ യുവാക്കളുടെ സംഘം പിടിയിയാലായത്.
പഴയങ്ങാടി ബി.വി.റോഡ് സ്വദേശികളായ പി.എം. സവാദ് (24), യു.കെ.പി.സാബിർ (25), കെ.കെ.മുഹമ്മദ് നാസിക് അലി (24), ഇ.കെ.ഷമീൻ (25) എന്നിവരാണ് അറസ്റ്റിലായത്. കാറിലെ ഡാഷ് ബോർഡില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു മയക്കുമരുന്നുകള്‍.
ബെംഗ്ലൂരുവില്‍ നിന്ന് വ്യാപാര അടിസ്ഥാനത്തില്‍ കടത്തുകയായിരുന്ന അതിമാരക ലഹരി ഉല്‍പന്നങ്ങളാണ് പൊലിസ് പിടികൂടിയത്. പ്രതികള്‍ കരിയർ മാരാണെന്നും ഇതിനു പിന്നില്‍ വൻ റാക്കറ്റുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. പല തവണകളായി ഇവർ ലഹരി ഉല്‍പന്നങ്ങള്‍ കടത്തികൊണ്ടു വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .
അന്വേഷണ സംഘത്തില്‍ എ.എസ് ഐ.സി.പി.ഷാജൻ, സീനിയർ സി.പി.ഒ. ടി.വി.ചന്ദ്രകുമാർ, പി.പി.ഷിജു, പി.ജയേഷ്, മിഥുൻ എന്നിവരും ഉണ്ടായിരുന്നു പ്രതികളെ പയ്യന്നുർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.