പരിയാരം: പരിയാരത്ത് ദേശീയപാതയില്‍ അപകടക്കുഴിയിലെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞു. ഓണപ്പറമ്പ് സ്വദേശി മുജീബിന്‍റെ കാറാണ് മറിഞ്ഞത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.
കോരൻപീടിക പ്രധാന ബസ് സ്റ്റോപ്പ് ജംഗ്ഷനില്‍ ദേശീയപാത നിർമാണത്തിനായി അഞ്ചു മീറ്റർ താഴ്ചയില്‍ റോഡ് കുഴിച്ചത് നികത്താത്തതിനാല്‍ മഴ പെയ്ത് വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. ഈ കുഴിയിലേക്കാണ് കാർ പിന്നോട്ട് എടുക്കുമ്പോള്‍ മറിഞ്ഞത്.
കുഴിയിലേക്ക് കാർ മറിയുമ്പോള്‍ തന്നെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കുഴിയില്‍ വീണ കാർ മുഴുവനായും മുങ്ങി. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് കാർ കുഴിയിലെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.
അടിപ്പാലത്തിനായി കുഴിയെടുത്തിട്ട് മൂന്ന് മാസമായെങ്കിലും മറ്റ് നിർമാണങ്ങള്‍ ആരംഭിക്കാത്തതിനാലും, ക്രാഷ് ബാരിയറോ, ഡിവൈഡറോ സ്ഥാപിക്കാത്തത് രാപ്പകല്‍ ഭേദമന്യേ ഇടതടവില്ലാതെ ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയ പാതയില്‍ വൻ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ദേശീയപാത അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് ഈ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് പരിയാരം പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ ഷുക്കൂർ, പി.വി. സജീവൻ എന്നിവർ ആവശ്യപ്പെട്ടു.