Zygo-Ad

പറശിനിക്കടവില്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്ററും വരുന്നു

 


ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടനവിനോദസഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവില്‍ ബസ്സ്‌റ്റാന്റ്‌ കോംപ്ലക്‌സും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കാന്‍ മന്ത്രിസഭാ അനുമതിയായി.

27കോടി രൂപ ചെലവില്‍ പറശ്ശിനി ബസ്‌റ്റാന്‍ഡ്‌ കോംപ്ലക്‌സ്, കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതി നടത്തിപ്പിന്‌ കിഫ്‌ബി പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായ ഇംപാക്‌ട് കേരളയെ ചുമതലപ്പെടുത്തിയാണ്‌  മന്ത്രിസഭായോഗം അനുമതി നല്‍കിയത്‌.

 പറശിനിക്കടവിന്റെ മുഖഛായതന്നെമാറ്റുന്ന തരത്തിലുള്ള കോവര്‍ക്കിങ്‌ സ്‌പേസ്‌ ഉള്‍പ്പെടെ വിഭാവനം ചെയ്‌ത പദ്ധതിക്കാണ്‌ എം.വി.ഗോവിന്ദന്‍ എം.എല്‍.എ മുഖേന അനുമതി നേടിയിരുന്നത്‌.

ബേസ്‌മെന്റ്‌ പാര്‍ക്കിങ്‌ ഉള്‍പ്പെടെ അഞ്ചുനിലകളിലായി 61,000 ചതുരശ്ര അടിയിലാണ്‌ ബസ്സ്‌റ്റാന്റ്‌ കോംപ്ലക്‌സും കണ്‍വന്‍ഷന്‍ സെന്ററുമൊരുങ്ങുക.

 ബസ്സ്‌റ്റാന്‍ഡിലെത്തിച്ചേരുന്ന ബസുകള്‍ക്കെല്ലാം നിര്‍ത്തിയിടാനും യാത്രക്കാരെ കയറ്റുന്നതിനുമുള്ള പാര്‍ക്കിങ്‌ സൗകര്യവും ബസ്‌ബേയും സജ്‌ജീകരിക്കും. താഴത്തെ നിലയിലും ഒന്നാം നിലയിലും പൂര്‍ണമായും വാണിജ്യാവാശ്യത്തിനുളള അമ്പതോളം മുറികളാണുണ്ടാവുക. 10 വിശ്രമമുറികളും രണ്ട്‌ വലിയ ഡോര്‍മിറ്ററിയുമാണ്‌ രണ്ടാം നിലയില്‍.


 മൂന്നാം നിലയില്‍ ഗെയിമിങ്‌ സ്‌പേസ്‌, ഫുഡ്‌കോര്‍ഡ്‌, കണ്‍വന്‍ഷന്‍ സെന്ററും സെമി ഓപ്പണ്‍ ടെറസുള്‍പ്പെടുന്ന കോവര്‍ക്കിങ്‌ സ്‌പേസും സജ്‌ജീകരിക്കും. 


പറശ്ശിനി ബസ്സ്‌റ്റാന്‍ഡ്‌ മുതല്‍ പാലംവരെ റോഡിനിരുവശവും നടപ്പാതയും അലങ്കാര വിളക്കും ഒരുക്കി സൗന്ദര്യവല്‍ക്കരണം നടത്തുന്നതിന്‌ നേരത്തെ എം.വി ഗോവിന്ദന്‍ എം.എല്‍.എ 2.84 കോടിരൂപ അനുവദിച്ചിരുന്നു. പറശിനി അമ്ബലം മുതല്‍ മോറാഴ നീലിയാര്‍ കോട്ടം വരെയുള്ള തീര്‍ഥാടന വഴിയുള്‍പ്പെടുന്ന വെള്ളിക്കീല്‍ പറശിനിക്കടവ്‌ ടൂറിസം കോറിഡോറിന്‌ എട്ടുകോടിരൂപയുടെ പ്രവൃത്തിക്കും അനുമതിയായിട്ടുണ്ട്‌.

വിസ്‌മയ പാര്‍ക്ക്‌, സ്‌നേക്ക്‌ പാര്‍ക്ക്‌ നീലിയാര്‍ കോട്ടം ധര്‍മശാല ആര്‍ട്‌ ഗ്യാലറി എന്നിവ ഈ കോറിഡോറിലുള്‍പ്പെടുന്നു. തീര്‍ഥാടകര്‍ക്കുള്‍പ്പെടെ താമസസൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ വിശ്രമമന്ദിരത്തിന്‌ അഞ്ച്‌കോടിരൂപ വകയിരുത്തിയിരുന്നു. 

ആരോഗ്യവകുപ്പിന്റെ കൈയിലുള്ള 50 സെന്റ്‌ സ്‌ഥലം ഇതിനായി പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറി. പറശിനിയിലെ ബോട്ട്‌ സര്‍വീസ്‌ ശക്‌തിപ്പെടുത്താന്‍ രണ്ട്‌ എസി ബോട്ടുകളും ഉടനെത്തും. ഇതിന്‌ രണ്ടുകോടിരൂപയും ബോട്ട്‌ജെട്ടി വിപുലീകരിക്കാന്‍ മൂന്നരക്കോടി രൂപയും പറശിനിപുഴയുടെ തീരസംരക്ഷണത്തിന്‌ ഒരു കോടിരൂപയും അനുവദിച്ചിട്ടുണ്ട്‌.പറശിനിക്കടവ്‌ സാധാരണക്കാരുടെ തീര്‍ഥാടനവിനോദസഞ്ചാര കേന്ദ്രമാണ്‌. 

ഇവിടെയെത്തുന്ന ആയിരങ്ങളെ സ്‌നേഹപൂര്‍വം സ്വീകരിച്ച്‌ മതിയായ സൗകര്യങ്ങള്‍ നല്‍കി തീര്‍ഥാടന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മുന്‍കൈയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അതിനായി നടത്തുന്നുണ്ട്‌.

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്‌ നഗര സൗന്ദര്യവല്‍ക്കരണവും ടൂറിസം കോറിഡോറും വിശ്രമമന്ദിരവും ബസ്സ്‌റ്റാന്റ്‌ കോംപ്ലക്‌സും കണ്‍വന്‍െഷന്‍ സെന്ററുമെല്ലാം. 

നിലവില്‍ പറശിനിയിലും മുല്ലക്കൊടിയിലുമായി രണ്ട്‌ ഫ്‌ളോട്ടിങ്‌ റസ്‌റ്ററന്റുകളുമുണ്ട്‌. പറശ്ശിനിയുടെ മുഖഛായതന്നെ മാറ്റുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ഥാടക ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്കാണ്‌ വഴി തുറക്കുന്നതെന്ന്‌ എം.എല്‍.എ പറഞ്ഞു.

Previous Post Next Post