കണ്ണൂർ: ഫെബ്രുവരിയില്‍ കാസർഗോഡ് മഞ്ചേശ്വരത്ത് പിടികൂടിയ കേസിലെ പ്രതികള്‍ക്ക് 75 ഗ്രാം എംഡിഎംഎ എത്തിച്ച് കൊടുത്ത പ്രധാന പ്രതിയായ യുവാവ് മയക്കുമരുന്ന് മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മിലാണ് കണ്ണൂരില്‍ വച്ച് മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായത്.
ബംഗ്ലൂരില്‍ ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വന്നിരുന്ന ഹംസ, ഇതിൻ്റെ മറവില്‍ വൻതോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.
ഹംസയുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍, ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് മാസം തോറും നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി.
ബംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് ഹംസയെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ ഇപ്പോള്‍ റിമാൻഡിലാണ്.