കണ്ണൂർ :കണ്ണൂർ പൊയ്‌തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിനായി വളപട്ടണം പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 28-ാം തീയതിയാണ് റിസയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ആസിഫ് ദുബായിലേക്ക് കടന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ദുബായിൽ ജോലിയുള്ള ഇയാൾ മാസംതോറും പലതവണ നാട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങൾ മാത്രം തങ്ങി തിരികെ പോകുന്ന പതിവുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. റിസ മരിച്ച അതേ ദിവസം തന്നെ ആസിഫ് വിദേശത്തേക്ക് കടന്നതായി കുടുംബവും ആരോപിക്കുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
