മട്ടന്നൂർ: ജൂലൈ ഒന്നിന് നടന്ന കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തെ തുടർന്ന് പരീക്ഷ പൂർണ്ണമായി റദ്ദാക്കിയേക്കുമെന്ന് സൂചന. കണ്ണൂരിലെ ഒരു പ്രമുഖ കോച്ചിങ് സെന്ററിലെ അധ്യാപകൻ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പരീക്ഷാർത്ഥികൾക്ക് ഉത്തരങ്ങൾ നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഈ അധ്യാപകൻ നിലവിൽ ഒളിവിലാണ്.
ഉത്തരങ്ങൾ കൈമാറാൻ ഉപയോഗിച്ച വാട്‌സാപ്പ് ഗ്രൂപ്പിൽ ആകെ 23 പേർ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. പരീക്ഷാ കേന്ദ്രമായിരുന്ന മട്ടന്നൂരിൽ വെച്ച് മൊബൈൽ ഫോൺ വഴി കോപ്പിയടിക്കുന്നതിനിടെ പിടിയിലായ കാസർഗോഡ് പൈവളിഗ സ്വദേശി എസ് ജനാർദ്ദനനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
