കണ്ണൂർ: ലഹരി ഉപയോഗിക്കാൻ പണം നല്‍കാത്തതിന് മാതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ മകൻ അറസ്റ്റില്‍.
ഇരിട്ടി സ്വദേശി വി.പി. ശരീഫിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുൻപാണ് ഇയാള്‍ നാട്ടിലെത്തിയത്.
ലഹരി ഉപയോഗിക്കുന്നതിന് മാതാവിനോട് പണം ആവശ്യപ്പെട്ടെന്നും പണം നല്‍കാൻ വിസമ്മതിച്ചതോടെ മാതാവിനെയും സഹോദരിയെയും ഇയാള്‍ ആക്രമിച്ചെന്നുമാണ് പരാതി.
അക്രമാസക്തനായ ശരീഫ് വീടിനോട് ചേർന്നുള്ള കുഴല്‍ക്കിണറിന്റെ പൈപ്പുകളും ജനല്‍ ചില്ലുകളും തകർത്തതായും പരാതിയില്‍ പറയുന്നു.
കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രതിക്കെതിരെ പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
