Zygo-Ad

തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികൾക്ക് രക്ഷകനായി പതിനാറുകാരൻ.


പാലിയേരി തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികൾക്ക് രക്ഷകനായി പതിനാറുകാരൻ. കരിവെള്ളൂർ പലിയേരി സ്വദേശിയും കരിവെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയുമായ ഋത്വിക് രാജാണ് ജീവൻ പണയം വെച്ച് കുട്ടികളെ രക്ഷിച്ചത്.

ഞായർ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ചിന്മയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ വെള്ളച്ചാൽ സ്വദേശികളായ രണ്ട് കുട്ടികൾ ഫുട്ബോൾ കളികഴിഞ്ഞ് കൂട്ടുകാരോടൊപ്പം പാലിയേരി തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു.

ഈ സമയം കുത്തൊഴുക്കിൽ കുട്ടികൾ പെട്ടെന്ന് ഒഴുകിപ്പോകാൻ തുടങ്ങി. നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഋത്വിക് രാജ് ഒന്നും ആലോചിക്കാതെ തോട്ടിലിറങ്ങി. ശക്തമായ ഒഴുക്കിനെ മറികടന്ന് രണ്ട് കുട്ടികളെയും സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.

ബാലസംഘം പാലിയേരി പിടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറിയും കരിവെള്ളൂർ നോർത്ത് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഋത്വിക് രാജ്. സ്വകാര്യ ബസ് ജീവനക്കാരൻ എൻ. രാജൻ്റെയും കെ. അനിതയുടെയും മകനാണ്.

സ്വന്തം ജീവൻ പോലും നോക്കാതെ കുട്ടികളെ രക്ഷിച്ച ഋത്വികിന്റെ ധീരതയ്ക്ക് നാട്ടുകാരും അധ്യാപകരും വിവിധ സംഘടനകളും അഭിനന്ദനം അറിയിച്ചു.

"മനുഷ്യത്വത്തിൻ്റെ മാതൃകയാണ് ഈ കുട്ടി" എന്നാണ് നാട്ടുകാർ പറയുന്നത്. അപകടസമയത്ത് തോട്ടിൽ കുളിക്കാൻ പോകുന്നതിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Previous Post Next Post