പഴയങ്ങാടി: വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 133.43 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ്പലിവാല്‍ ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡും പഴയങ്ങാടി ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തില്‍ പഴയങ്ങാടി പോലീസും ചേർന്ന് പിടികൂടി. മാടായി പുതിയങ്ങാടിയിലെ സി.എച്ച് ശിഹാബ് (39) നെ യാണ് പഴയങ്ങാടി എസ്.ഐ കെ. ഷുഹൈബും സംഘവും ഡാൻസാഫ് സ്‌ക്വാഡും ചേർന്നു അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പ്രതിയുടെ പുതിയങ്ങാടി ശാദുലി പള്ളിക്കു സമീപത്തെ വീട്ടിലും വീടിനു സമീപത്തുണ്ടായിരുന്ന കെ. എല്‍. 13 എ. എം 9669 നമ്പർ കാറിലും സൂക്ഷിച്ച133.43 ഗ്രാം എംഡിഎംഎയും വില്പന നടത്തി. ലഭിച്ച 1, 24, 300 രൂപയുമാണ് പോലീസ് സംഘം പിടിച്ചെടുത്തത്. ഇയാള്‍ക്ക് കണ്ണൂർ, എടക്കാട്, പഴയങ്ങാടി സ്റ്റേഷനുകളില്‍ നേരത്തെ മയക്കുമരുന്നു കേസുണ്ട്. കണ്ണൂരില്‍ രണ്ടു കിലോ എം ഡി എം എ പിടികൂടിയ കേസില്‍ പ്രതിയായ ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
പോലീസ് സംഘത്തില്‍ എസ്. ഐ. കൃഷ്ണപ്രിയ ഉണ്ണി, ഗ്രേഡ് എഎസ്‌ഐ പ്രസന്നൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ സുരേഷ് കുമാർ, ജയേഷ് , ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിജിമോൻ, ഷിജു മോൻ എന്നിവരും ഉണ്ടായിരുന്നു. കണ്ണൂർ റൂറല്‍ പോലീസിന്റെ ഈ വർഷത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ്.
235 ഗ്രാം എംഡിഎംഎ, എംഡിഎംഎ ഗുളിക 16 ഗ്രാം, ഹാഷിഷ് ഓയില്‍ 2.218 കിലോഗ്രാം, കഞ്ചാവ് രണ്ട് കിലോ, ബ്രൗണ്‍ ഷുഗർ 2 ഗ്രാം, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ 32000 പാക്കറ്റ്, കാറുകള്‍ 5, മോട്ടോർ സൈക്കിള്‍ 1, 2,73,680 രൂപ എന്നിവയാണ് കണ്ണൂർ റൂറല്‍ ഡാൻസാഫിന്റെ നേതൃത്വത്തില്‍ ഈ വർഷം പിടികൂടിയത്. 17 പ്രധാന മയക്കുമരുന്ന് കടത്തുകാരെ ജയിലിലടച്ചു.
വ്യവസായിക അടിസ്ഥാനത്തിലെ അളവിലുള്ള 5 കേസുകളും, 6 മീഡിയം ക്വാണ്ടിറ്റി കേസുകളും, ചെറിയ അളവിലുള്ള നിരവധി കേസുകളും ഈ വർഷം കണ്ണൂർ റൂറല്‍ ജില്ലയില്‍ പിടികൂടിയിരുന്നു.
