Zygo-Ad

ചാലാട് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് കവര്‍ച്ച; ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകര്‍ത്തു


കണ്ണൂർ: ജില്ലാ ആസ്ഥാനത്തിനടുത്തുള്ള ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മോഷണം.

ക്ഷേത്രത്തിലെ ഒന്നിലധികം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ് പതിനായിരക്കണക്കിന് രൂപ കവർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

 കവർച്ചയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കാണിച്ച്‌ ക്ഷേത്രം മാനേജർ സിഎം ശ്രീജിത്ത് കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി.

ക്ഷേത്രത്തിന്റെ മുൻവശത്തെ പ്രധാന ഇരുമ്പ് ഗേറ്റ് തകർത്താണ് പിക്കാസുമായി മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ക്ഷേത്ര വളപ്പിലെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷമാണ് പ്രതി കവർച്ചയിലേക്ക് കടന്നത്.

 പിക്കാസ് ഉപയോഗിച്ച്‌ വഴിപാട് കൗണ്ടറിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്തു കയറിയ മോഷ്ടാവ്, മേശവലിപ്പുകള്‍ കുത്തിത്തുറന്ന് രശീതി ഇനത്തില്‍ ലഭിച്ച പണമടക്കം കവരുകയായിരുന്നു.

 ഇതിനു ശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം കവരാൻ സാധിച്ചില്ല. തുടർന്ന് നടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ മറ്റൊരു ഭണ്ഡാരവും തകർത്താണ് കൂടുതല്‍ പണം കൈക്കലാക്കിയത്.

ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പിക്കാസ് ഉപയോഗിച്ച്‌ തകർക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടെയാണ് കടുത്ത നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

കള്ളൻ കയറിയത് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ്, പൂട്ടിയിട്ടിരുന്ന മുറിയുടെ വാതില്‍ സർവ്വ ശക്തിയുമെടുത്ത് തള്ളിത്തുറന്ന് പുറത്തേക്ക് വരികയായിരുന്നു. പുറത്തെത്തിയ ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ ക്ഷേത്രമുറ്റത്ത് വെച്ച്‌ മല്‍പ്പിടുത്തമുണ്ടായി.

 തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ കയ്യിലിരുന്ന പിക്കാസ് ഉപയോഗിച്ച്‌ മോഷ്ടാവ് വൈഷ്ണവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാനും വധിക്കാനും ശ്രമിച്ചതായി ജീവനക്കാരൻ പോലീസിന് മൊഴി നല്‍കി.

ക്ഷേത്ര ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗണ്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും പുലർച്ചെ തന്നെ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. 

എഎസ്‌പി അഭിഷേക് ഷിറ, ടൗണ്‍ എസ്‌ഐ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സുരക്ഷാ ജീവനക്കാരനില്‍ നിന്നും ക്ഷേത്രം അധികൃതരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. 

ക്ഷേത്രത്തിനകത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പൂർണ്ണമായി ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ വസ്ത്രം മാറാൻ ഉപയോഗിച്ച വീടിന്റെ പരിസരങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ച്‌ പ്രതിയെ ഉടൻ വലയിലാക്കാനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.

Previous Post Next Post