മാട്ടൂല്‍: മടക്കരയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച യൂത്ത് ലീഗുകാരൻ അറസ്റ്റില്‍. മാട്ടൂല്‍ മടക്കര സ്വദേശി കോവത്ത് ഹൗസില്‍ റാഷിദിനെയാണ് കണ്ണപുരം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പിന് തലേ ദിവസമായിരുന്നു സംഭവം.
മില്ലില്‍ മുളക് പൊടിക്കാൻ എത്തിയ എട്ടു വയസുകാരിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മില്ലിന് സമീപത്തെ കെട്ടിടങ്ങളുടെ ഇടയില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയിലാണ് കണ്ണപുരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
സംഭവ ശേഷം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ചൈല്‍ഡ് ലൈനും പൊലീസിലും പരാതി നല്‍കിയിരുന്നു. ചൈല്‍ഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിരുന്നു.
ഓട്ടോ ഡ്രൈവറും ഉച്ചൂളി (കക്കത്തോട്) വാരല്‍ തൊഴിലാളിയുമായ റാഷിദ് മുസ്ലീം യൂത്ത് ലീഗിൻ്റെ മടക്കര ശാഖാ പ്രസിഡൻ്റും മുസ്ലീം ലീഗിൻ്റെ വളണ്ടിയർ സംഘമായ വൈറ്റ്ഗാർഡ് അംഗവുമാണ്.
