Zygo-Ad

സിപിഎം വിമതർക്ക് കൈകൊടുക്കുന്നതിൽ അമർഷം; നേതൃത്വത്തിനെതിരെ പരസ്യമായി യൂത്ത് കോൺഗ്രസ് നേതാക്കൾ

 


കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. പാർട്ടിക്ക് വേണ്ടി രക്തവും വിയർപ്പും ഒഴുക്കിയവരെ വിസ്മരിച്ച്, ഇന്നലെ വരെ കോൺഗ്രസിനെ വേട്ടയാടിയവർക്ക് പരവതാനി വിരിക്കുന്നതിനെതിരെ സംസ്ഥാന-ജില്ലാ ഭാരവാഹികൾ പരസ്യമായി രംഗത്തെത്തി.

"നേതാക്കൾ സ്വയം തിരുത്തണം": രാഹുൽ (സംസ്ഥാന ജനറൽ സെക്രട്ടറി)

നേതൃത്വത്തിന്റെ 'വിസ്മയം തീർക്കൽ' അല്പം കൂടിപ്പോയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പണിയെടുത്ത കോൺഗ്രസുകാരെ മറന്ന് മറുകണ്ടം ചാടി വരുന്ന 'കമ്മ്യൂണിസ്റ്റ് ഭക്തരെ' ചുമലിലേറ്റുന്നത് വലിയ വില കൊടുക്കേണ്ടി വരുന്ന തീരുമാനമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

"ഞങ്ങൾ ഇനിയും ചെണ്ടയാകാൻ തയ്യാറല്ല": വിജിൽ മോഹൻ (ജില്ലാ പ്രസിഡന്റ്)

പാർട്ടിയെ ഇനിയും 'ചെണ്ട'യാക്കാൻ വിട്ടുനൽകില്ലെന്ന കർശന നിലപാടാണ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സ്വീകരിച്ചത്. ജയിലറകളിൽ കഴിയാനും ലാത്തിയടി ഏൽക്കാനും അണികൾ വേണം, എന്നാൽ പരിഗണന നൽകുന്നത് ശത്രുക്കൾക്കാണെന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും വിജിൽ കൂട്ടിച്ചേർത്തു.

തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർത്ഥിയാകുന്നതിനോട് ബഹുഭൂരിപക്ഷം കോൺഗ്രസ് അണികളും കടുത്ത എതിർപ്പിലാണ്. വോട്ടെടുപ്പിന് മുൻപേ പ്രവർത്തകർക്കിടയിൽ രൂപപ്പെട്ട ഈ പടലപ്പിണക്കം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

 

Previous Post Next Post