കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിൻ പുറത്ത്.
മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു. എംആർഐ സ്കാനിങ് നടത്തണമെന്ന് മെഡിക്കല്‍ ബോർഡ് അറിയിച്ചു. ഇതോടെ മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി വീണാ ജോർജ് നിലവില്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തില്‍ കൈയ്ക്കും കഴുത്തിനും പരിക്കേറ്റതായി മന്ത്രി പറഞ്ഞിരുന്നു.

