കരിവെള്ളൂർ: ഒരാഴ്ചയ്ക്കിടെ കരിവെള്ളൂരിൽ വീണ്ടും കള്ളൻ കയറി. പെരളം അവിൽ മില്ലിനു സമീപം പി.പി.ഷൈനിയുടെ പൂട്ടിക്കിടന്ന വീട്ടിലാണ് കള്ളൻ കയറിയത്.
ഷൈനിയും ഭർത്താവ് പി.നാരായണനും മസ്കത്തിലാണ് താമസം. ഇന്നലെ രാവിലെ ഷൈനിയുടെ പിതാവ് പി.വി.ഗംഗാധരൻ വന്നപ്പോഴാണ് മുൻവാതിലിന്റെ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.
കിടപ്പു മുറിയിലെ രണ്ട് അലമാരകളും തുറന്ന് വസ്ത്രങ്ങളും രേഖകളും പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. സ്വർണവും പണവും വീട്ടിൽ ഉണ്ടായിരുന്നില്ല.
ഒരു വെള്ളി പാദസരം മാത്രമായിരുന്നു നഷ്ടപ്പെട്ടത്. ക്യാമറകൾ ഉള്ളതിനാൽ കള്ളൻ മുൻവശത്തെ ഗേറ്റ് തുറക്കാതെ പിറകുവശത്തു കൂടി വന്നതാണെന്ന് കരുതുന്നു.
