Zygo-Ad

നാട്ടുകാര്‍ക്ക് പ്രീയങ്കരനായ വിപുലമായ സൗഹൃദത്തിന് ഉടമയായ സൗമ്യ സ്വഭാവക്കാരന്‍; പാചക തൊഴിലാളിയായ കലാധരന്റെയും കുടുംബത്തിന്റെയും കൂട്ടമരണത്തില്‍ നടുങ്ങി രാമന്തളി ഗ്രാമം; ആ വീട്ടിന് മുന്നില്‍ തടിച്ചു കൂടിയത്‌ നൂറുകണക്കിനാളുകള്‍

 


കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിലെ പാചക തൊഴിലാളിയായ കലാധരന്റെയും അമ്മ ഉഷയുടെയും രണ്ട് പിഞ്ചുമക്കളുടെയും കൂട്ട ആത്മഹത്യ രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. സ്വന്തം നാടായ രാമന്തളിയില്‍ ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം ദാമ്പത്യത്തിലെ പൊരുത്തക്കേടുക്കും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു.

കലാധരനും ഭാര്യ നയന്‍താരയുമായി കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞു ജീവിച്ചു വരികയാണ്. വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാചക തൊഴിലാളിയായ കോയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍(36) അമ്മ ഉഷ (56) മക്കളായ ഹിമ (6) കണ്ണന്‍ (രണ്ട്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീടിന് മുന്‍പില്‍ കത്ത് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. പൊലി സെത്തി വീടു തുറന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും രണ്ട് മക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് വീണു മരിച്ച നിലയിലുമായിരുന്നു.

മക്കള്‍ക്ക് വിഷം കൊടുത്തതിനു ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കലാധരന്റെയും കുടുംബത്തിന്റെയും മരണവിവരമറിഞ്ഞ് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപമുള്ള വീട്ടില്‍ നൂറു കണക്കിനാളുകളാണ് ഇന്നലെ രാത്രിയിലെത്തിയത്.

തൊട്ടടുത്ത് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കൂട്ടമരണം നടന്നത്. ദുരന്തമറിഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ് ബന്ധുക്കളായ സ്ത്രീകള്‍. കുട്ടികളുടെ കളി ചിരികള്‍ കണ്‍മുന്‍പില്‍ നിന്നും മായുന്നില്ലെന്ന് ഇവര്‍ പറയുന്നു.

Previous Post Next Post