കണ്ണൂർ: ആർ.ടി ഓഫീസില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആറ് ഏജന്റുമാരുടെ കൈവശം ഉദ്യോഗസ്ഥർക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടാത്ത 67,500 രൂപ വിജിലൻസ് പിടികൂടി.
ഒരു ഏജന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് 2400 രൂപ ഗൂഗിള്‍ പേ വഴി അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ടും ശബ്ദ സന്ദേശവും വിജിലൻസ് കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 12.30 മണിക്ക് ആരംഭിച്ച് മിന്നല്‍ പരിശോധന വൈകിട്ട് 5.15 നാണ് അവസാനിച്ചത്.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ആർ ടി ഓഫീസിന് പുറത്ത് തമ്പടിക്കുന്ന ഏജന്റുമാർ സമീപിച്ച് പണം വാങ്ങി സേവനങ്ങള്‍ നടത്തി കൊടുക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ടു നില്‍ക്കുന്നതായും കണ്ടെത്തി.
ആർ ടി ഓഫീസിന് പുറത്ത് പൊതുജനങ്ങളെ സഹായിക്കുന്നതിനായുള്ള കിയോസ്ക് കൗണ്ടറിന് സമീപം ഏജന്റുമാർ ഇരിക്കുന്നതായും ആ സമയം കൗണ്ടറില്‍ അന്വേഷണത്തിനായി വരുന്ന ആളുകളെ ഇവർ ക്യാൻവാസ് ചെയ്തു വൻ തുകകള്‍ കൈപ്പറ്റി കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥർ വേണ്ട രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാതെയും നിയന്ത്രണങ്ങള്‍
ഏർപ്പെടുത്താതെയും ഇത്തരം ഏജന്റുമാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യാപകമായ ആക്ഷേപവും ഉണ്ട്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്സ്‌ആപ്പ് നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് അറിയിച്ചു.
