കണ്ണൂർ: വയോധികനെ മർദ്ദിച്ച നാലുപേരെ വളപട്ടണം പോലീസ് പിടികൂടി. അഴീക്കലില്‍ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ അഴീക്കല്‍ സ്വദേശിയായ വയോധികനെ മർദ്ദിച്ച നാലു പേരെ വളപട്ടണം പോലീസ് പിടികൂടി.
അഴീക്കോട് സ്വദേശിയായ ജിഷ്ണു സി. കെ. (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി. കെ. (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കല്‍ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്.
2025 ഒക്ടോബർ 5-ന് പരാതിക്കാരന്റെ വീടിനടുത്ത് കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തില്‍, അഴീക്കല്‍ സ്വദേശിയായ വയോധികനെ നാലു പേർ ചേർന്ന് മർദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്ന് നാല് പേരെയും പിടികൂടി. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ) പ്രദീപൻ കണ്ണിപ്പൊയില്‍ എന്നിവരുടെ നിർദ്ദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി വിജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിൻ, എസ്.ഐ രാഗേഷ്, എ.എസ്.ഐ സുജിത്ത്, എ.എസ്.ഐ അനില്‍, എസ്.സി.പി.ഒ ജാഫർ, സി.പി.ഒ സുമിത്ത് സി.പി.ഒ സുഭാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.