കണ്ണൂർ: പറയാതിരിക്കാൻ വയ്യ, സഹജീവി സ്നേഹത്തിൻ്റെയും സാഹോദര്യ മനോഭാവത്തിന്റെയും കാര്യത്തിൽ പൊളിയാണ് കണ്ണൂരുകാർ. ഉദാരമായ മനുഷ്യ സ്നേഹത്തിന് അതിർ വരമ്പുകളൊന്നുമില്ല.
ഇടുക്കിയില്‍ വെള്ളപ്പൊക്കത്തില്‍ ഉപജീവന മാർഗമായ ടെമ്പോ ട്രാവലർ നഷ്ടപ്പെട്ട സുഹൃത്തിന് അതേ പേരിലുള്ള വാഹനം വാങ്ങി നല്‍കി തുണയായിരിക്കുകയാണ് കണ്ണൂരുകാരായ രണ്ട് സുഹൃത്തുക്കള്‍.
ഇടുക്കിയില്‍ ഒക്ടോബർ 18 ലെ കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകുന്ന ട്രാവലറിന്റെ വീഡിയോ വേദനിപ്പിക്കുന്നതായിരുന്നു.
കൂട്ടാർ സ്വദേശി കേളൻത്തറയില്‍ ബി റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വാഹനം നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ റെജിമോന് താങ്ങായിരിക്കുകയാണ് കണ്ണൂരുകാരായ സുഹൃത്തുക്കള്‍.
വിനായക് എന്ന് പേരുണ്ടായിരുന്ന ട്രാവലറിന് പകരം അതേ പേരിട്ട് മറ്റൊരു ട്രാവലറാണ് സുഹൃത്തുക്കള്‍ സമ്മാനിച്ചത്. വാഹനം ഒലിച്ചുപോയ കൂട്ടാർ പാലത്തിന് സമീപത്തുവെച്ച് തന്നെയാണ് ഇന്നലെ വാഹനത്തിന്റെ താക്കോല്‍ റെജിമോൻ ഏറ്റുവാങ്ങിയത്.
റെജിമോന്റെ സുഹൃത്തുക്കളും ബെംഗളൂരുവില്‍ ഐടി ജീവനക്കാരുമായ കണ്ണൂർ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. ഇവർക്ക് നാട്ടിലെത്താൻ സാധിക്കാത്തതിനാല്‍ സുഹൃത്തുക്കളെ താക്കോല്‍ കൈമാറാൻ ഏല്‍പ്പിക്കുകയായിരുന്നു.
19 സീറ്റുള്ള ട്രാവലാണ് വാങ്ങി നല്‍കിയത്. ഒഴുകിപ്പോയ വാഹനം 17 സീറ്റായിരുന്നു. ഡ്രൈവറായെത്തിയുള്ള പരിചയമാണ് ഇവരുമായെന്നും അത് പിന്നീട് വളരുകയായിരുന്നുവെന്നും കടപ്പാട് അറിയിച്ചു കൊണ്ട് റെജിമോൻ പറയുന്നു. ഒഴുകിപ്പോയ വാഹനം തിരികെ ലഭിക്കുമ്പോള്‍ പൂർണ്ണമായും നശിച്ചിരുന്നു.
പുഴയിലെ കല്‍ക്കൂട്ടത്തിനിടയില്‍ തങ്ങി നിന്നിരുന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെയാണ് കരയ്ക്കു കയറ്റിയിരുന്നത്. വാഹനത്തിന്റെ ഉടമ റെജിമോനായിരുന്നെങ്കിലും ഡ്രൈവർമാരായ സന്തോഷ്, രാജകൃഷ്ണ എന്നിവരുടെ ഉപജീവനമായിരുന്നു ഇത്.
വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാർക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കില്‍പെട്ടത്.
പത്തര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ അധിക ജോലികളും ചെയ്തിട്ടുണ്ട്. 22,250 രൂപ പ്രതിമാസം അടവുള്ള വാഹന വായ്പ ഇനിയും രണ്ടര വർഷം ബാക്കിയുണ്ടായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
