കണ്ണൂർ: സിറ്റി കുറുവയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു.
ചോലപുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ, ആത്മിക എന്നിവർ അപകടനില തരണം ചെയ്തു.
ഞായറാഴ്ച വൈകുന്നേരം കുറുവ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കല്‍പ്പറ്റ എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്കൂള്‍ ഐ.ടി. അധ്യാപികയാണ് മരിച്ച ശ്രീനിത.
ശ്രീനിതയും കുടുംബവും സഞ്ചരിച്ച കെ.എല്‍. 56 ടി 1369 നമ്പർ കാർ കണ്ണൂരില്‍ നിന്ന് കുറുവ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിർദിശയില്‍ നിന്നെത്തിയ കെ.എല്‍. 11 സി.ബി. 3390 നമ്പർ പിക്കപ്പ് ജീപ്പ് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശ്രീനിത പിന്നീട് മരിച്ചു.
അപകടത്തില്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന കെ.എല്‍. 13 ഡബ്ല്യു 8491 നമ്പർ കാറിനും കേടുപാടുകള്‍ സംഭവിച്ചു. ശ്രീനിതയുടെ ബന്ധുവിൻ്റെ പരാതിയില്‍ കണ്ണൂർ സിറ്റി പോലീസ് പിക്കപ്പ് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.