കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ലഹരിയെത്തിക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റില്‍.
മജീഫിനെയാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ. പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി എറിഞ്ഞു നല്‍കുന്നതിനിടെ അക്ഷയ് എന്നയാള്‍ അറസ്റ്റിലായിരുന്നു. ആ സമയത്ത് രക്ഷപ്പെട്ടതായിരുന്നു മജീഫ്.
ഈ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെത്തുടർന്ന് കണ്ണൂർ സെൻട്രല്‍ ജയിലില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കിടെ പത്തിലേറെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.
