പയ്യന്നൂർ: വിവാഹ വാഗ്ദാനം നല്‍കി പയ്യന്നൂരിലെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍.
കാഞ്ഞങ്ങാട് അജാനൂർ സ്വദേശി അജ്മലിനെയാണ് (28) പയ്യന്നൂർ ഇൻസ്പെക്ടർ കെ.പി. ശ്രീഹരി അറസ്റ്റു ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവം.
രാമന്തളി പഞ്ചായത്തിലെ വിദ്യാർഥിനിയായ 19 കാരിയുടെ പരാതിയിലാണ് നടപടി. പറശിനിക്കടവ് വിസ്മയ പാർക്കില്‍ നിന്നുള്ള പരിചയം അടുപ്പമായതോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതി യുവതിയെ പയ്യന്നൂരിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം യുവാവ് പിന്മാറിയതോടെ യുവതി പയ്യന്നൂർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പയ്യന്നൂർ പോലീസ് പ്രതിയെ കാഞ്ഞങ്ങാട് നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
