കണ്ണൂർ: ഇരിക്കൂറില്‍ വൻ മോഷണം. കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്നു.
കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് വ്യാഴാഴ്ച്ച പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവർച്ച നടന്നത്. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വീട്ടുടമ സുമലത വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മുൻഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് കവർച്ച നടന്നത്.
വീടിന്റെ മുൻവശത്തെ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് കള്ളൻ അകത്ത് പ്രവേശിച്ചത്. ആഭരണവും പണവും ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സുമലത മരണ വീട്ടില്‍ പോയ സമയത്താണ് കൃത്യം നടന്നത്. ഈ സമയത്ത് മകൻ ജോലിക്കും മരുമകള്‍ സ്വന്തം വീട്ടിലും പോയിരിക്കുകയായിരുന്നു. ആളില്ലെന്ന് വ്യക്തമായി അറിവുണ്ടായിരുന്ന ആളാണ് വീട്ടില്‍ കയറിയതെന്നാണ് സൂചന.
വിവരമറിയച്ചതോടെ പൊലീസ് സംഘവും കണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.