പഴയങ്ങാടി: പഴയങ്ങാടി ബീവി റോഡില്‍ വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ ആറിന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിൻ ലഹരി ഗുളികകളുമായി നാല് യുവാക്കള്‍ പിടിയിലായ കേസിലെ മുഖ്യ പ്രതികള്‍ ബാംഗ്ലൂരില്‍ പിടിയിലായി.
മാടായി സ്വദേശി അഹമ്മദ് സുഹൈർ (26), തൃശ്ശൂർ കുന്ദംകുളം സ്വദേശി വിവേക് (28) എന്നിവരെയാണ് ബാംഗ്ലൂർ കുലശേഖരപുരത്തുള്ള ഫ്ളാറ്റില്‍ നിന്നു പഴയങ്ങാടി എസ്.ഐ കെ. സുഹൈലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ബാംഗ്ലൂരിലെ സ്വകാര്യ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവർ ജോലിയുടെ മറവില്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുകയായിരുന്നു.
നേരത്തെ പഴയങ്ങാടി പോലീസ് പിടികൂടിയ ലഹരി സംഘത്തില്‍ നിന്നു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലും പണമിടമാട് അടക്കമുളള ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ തിരിച്ചറിയുകയും പോലീസ് സ്ഥലത്തെത്തി പിടികൂടുകയും ചെയ്തത്.
മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി എസ് ഐ കെ സുഹൈല്‍, എ എസ് ഐ ശ്രീകാന്ത്, എ എസ് ഐ . എ .ഷൈജു, മിഥുൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ജൂണ്‍ ആറിന് രാവിലെ 10 മണിയോടെ പഴയങ്ങാടി പോലീസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് പഴയങ്ങാടി എസ് ഐ കെ സുഹൈലും കണ്ണൂർ റൂറല്‍ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നാലംഗ സംഘത്തെ പിടികൂടിയത്.
എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിൻ ഗുളികകളും കാറില്‍ കടത്തുന്നതിനിടെ വാടിക്കല്‍ സ്വദേശികളായ പി.എം.മുഹമ്മദ് സവാദ് (24), യു.കെ. ഷബീർ (25), ഇ.കെ.ഷമില്‍ (25), മുഹമ്മദ് നാസീക് അലി (24) എന്നിവരെയാണ് പിടികൂടിയത്.
