കണ്ണൂർ: തെരുവുനായയുടെ കടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു.
തമിഴ്‌നാട് സേലം സ്വദേശികളായ മണികണ്ഠന്റെയും ജാതിയയുടെയും മകൻ ഹരിത്തിനെ മെയ് 31ന് പയ്യാമ്പലത്തെ വാടക വീട്ടില്‍ വച്ചാണ് തെരുവു നായയുടെ കടിച്ചത്.
അന്നു തന്നെ കുട്ടിക്ക് പേവിഷബാധയ്‌ക്കെതിരായ റാബീസ് വാക്‌സിൻ ജില്ലാ ആശുപത്രിയില്‍ നല്‍കിയിരുന്നു. പിന്നീട് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ കണ്ണൂരില്‍ ചികിത്സതേടി.
പേവിഷബാധ സംശയത്തെ തുടർന്ന് ജൂണ്‍ 17ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അന്നു തന്നെ ഹരിത്തിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ സുദീപ്, തുടങ്ങി വിവിധ വകുപ്പു മേധാവികളുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് ചികിത്സയും ആരംഭിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ റാബീസ് സ്ഥിരീകരിക്കാത്തതിനെ തുടർന്ന് നിപ, കോവിഡ് വൈറസ് ബാധയുള്‍പ്പെടെ പരിശോധിച്ചിരുന്നു. ഇതെല്ലാം നെഗറ്റീവായിരുന്നു.
എന്നാല്‍ കണ്ണിനു ചുറ്റും കടിയേറ്റതിനാല്‍ മസ്‌തിഷ്‌ക നാഡീ വ്യൂഹത്തിലേക്ക് പെട്ടന്ന് പേവിഷബാധ കയറിയതിനാല്‍ വാക്സിന്റെ ഫലപ്രാപ്‌തിയില്ലാതായതായിരിക്കാമെന്നും മെഡിക്കല്‍ ബോർഡ് വിലിരുത്തിയിരുന്നു.
12 ദിവസം വെന്റിലേറ്റർ സഹായത്തോടെ അതിജീവിച്ച ഹരിത്ത് 28ന് പകല്‍ 11ഓടെയാണ് മരിച്ചത്.