കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കനത്ത മഴയില്‍ കടല്‍ക്ഷോഭം. തിരമാലകള്‍ കടലിലേക്ക് അടിച്ചു കയറി ബീച്ചിന്റെ ഒരു ഭാഗം കവര്‍ന്നു.
ചരിത്രത്തിലില്ലാത്ത കടലാക്രമണമാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ പയ്യാമ്പലത്തുണ്ടായിരിക്കുന്നത്. കടല്‍ക്ഷോഭം തടയുന്നതിനായി നിര്‍മിച്ച പുലിമുട്ടില്‍ നിന്നും കരിങ്കല്‍ കഷ്ണങ്ങള്‍ ബീച്ചിലെ വലിയൊരു ഭാഗത്തേക്ക് തിരമാലകൾ അടിച്ചു കയറ്റി.
ഇവ ഇവിടെ വിതറിയ പോലെ നില്‍ക്കുന്നതിനാല്‍ ബീച്ചില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണുളളത്. ബീച്ചില്‍ വിനോദ സഞ്ചാരികള്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന ഭാഗമാണിത്.
ആയിരക്കണക്കിന് കൂര്‍ത്തകരിങ്കല്‍ ചീളുകളാണ് ഇവിടെ ചിതറിയിട്ടുളളത്. കടല്‍ക്ഷോഭം രൂക്ഷമായാല്‍ പുലിമുട്ട് തകരുമോയെന്ന ആശങ്കയും ശക്തമാണ്.
കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ അപകട സാധ്യതയേറെയാണ്. വിനോദ സഞ്ചാരികള്‍ക്ക് താല്‍ക്കാലികമായി പ്രവേശനം നിരോധിച്ചിട്ടുണ്ട്. കടലില്‍ കുളിക്കുന്നതും വിലക്കിയിട്ടുണ്ട്.