കണ്ണൂർ: സൈബർ തട്ടിപ്പുകള്‍ കണ്ണൂരില്‍ വ്യാപകമാകുന്നു. അടുത്തിടെ നടന്ന വിവിധ സൈബർ തട്ടിപ്പുകളിലൂടെ ആറു പേർക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്.
ഗൂഗിള്‍ സെർച്ച് വഴിയുള്ള വ്യാജ കസ്റ്റമർ കെയർ തട്ടിപ്പുകള്‍, ഓണ്‍ലൈൻ റൂം ബുക്കിംഗ് തട്ടിപ്പുകള്‍, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പരസ്യങ്ങള്‍, ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഡിജിറ്റല്‍ ലോകത്ത് അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ ഓർമ്മിപ്പിക്കുന്നത്.
തട്ടിപ്പുകളുടെ വിശദാംശങ്ങള്‍
വ്യാജ കസ്റ്റമർ കെയർ കെണി:
കൂത്തുപറമ്പ് സ്വദേശിക്ക് 44,000 രൂപയാണ് ഗൂഗിളില്‍ നിന്ന് ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറില്‍ വിളിച്ച് നഷ്ടമായത്. തട്ടിപ്പുകാർ അയച്ച ലിങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും OTP യും നല്‍കിയതോടെയാണ് ഇദ്ദേഹത്തിന് പണം നഷ്ടമായത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് മാത്രം കസ്റ്റമർ കെയർ വിവരങ്ങള്‍ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്.
ഓണ്‍ലൈൻ റൂം ബുക്കിംഗ് തട്ടിപ്പ്:
കണ്ണൂർ ടൗണ്‍ സ്വദേശിക്ക് 20,004 രൂപയാണ് വ്യാജ റൂം ബുക്കിംഗ് വെബ്സൈറ്റ് വഴി നഷ്ടമായത്. അഡ്വാൻസ് തുക അടച്ചിട്ടും റൂം ലഭിക്കാതെ ഇദ്ദേഹം വഞ്ചിക്കപ്പെടുകയായിരുന്നു. ഓണ്‍ലൈൻ ബുക്കിംഗുകള്‍ നടത്തുമ്പോള്‍ വെബ്സൈറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കണം.
സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങള്‍:
എടക്കാട് സ്വദേശിക്ക് ഇൻസ്റ്റാഗ്രാമില്‍ കണ്ട പരസ്യം വഴി വാച്ച് വാങ്ങാൻ വാട്ട്‌സ്‌ആപ്പിലൂടെ പണം അയച്ചതിനെ തുടർന്ന് 18,610 രൂപ നഷ്ടമായി. സാധനമോ പണമോ ലഭിക്കാതെയാണ് ഇദ്ദേഹം കബളിപ്പിക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലെ ആകർഷകമായ പരസ്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സൂക്ഷിക്കുക.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്:
ക്രെഡിറ്റ് കാർഡിന്റെ പരിധി കൂട്ടാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ച തട്ടിപ്പുകാർ കണ്ണൂർ ടൗണ്‍ സ്വദേശിനിയില്‍ നിന്ന് 12,348 രൂപ തട്ടിയെടുത്തു. കാർഡ് വിവരങ്ങള്‍ കൈക്കലാക്കിയാണ് ഇവർ പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത്.
അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടു:
എടക്കാട് സ്വദേശിക്ക് 38,529 രൂപയാണ് ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. ഇത്തരം സാഹചര്യങ്ങളില്‍ ഉടൻ തന്നെ ബാങ്കിനെയും പോലീസിനെയും വിവരമറിയിക്കണം.
പാർട്ട് ടൈം ജോലി തട്ടിപ്പ്:
കൂത്തുപറമ്പ് സ്വദേശിനിക്ക് ടെലഗ്രാം വഴി പാർട്ട് ടൈം ജോലിയുടെ പേരില്‍ 10,560 രൂപ നഷ്ടമായി. വിവിധ ടാസ്ക്കുകള്‍ക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും, പിന്നീട് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിക്കുകയുമായിരുന്നു.
ഓണ്‍ലൈൻ ട്രേഡിംഗ്, പാർട്ട് ടൈം ജോലികള്‍ തുടങ്ങിയവയുടെ പേരില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പണം ആവശ്യപ്പെടുന്നവരുമായി സഹകരിക്കരുത്.
സൈബർ തട്ടിപ്പുകളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൈബർ തട്ടിപ്പുകളില്‍ നിന്ന് സ്വയം രക്ഷിക്കാൻ അതീവ ജാഗ്രത ആവശ്യമാണ്. സമൂഹമാധ്യമങ്ങളില്‍ അതീവ ജാഗ്രത പുലർത്തുക. ഇൻസ്റ്റാഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് നിരന്തരം ജാഗ്രത പാലിക്കണം.
അപരിചിതമായ അക്കൗണ്ടുകളില്‍ നിന്ന് വരുന്ന മെസ്സേജുകളോടും വീഡിയോ കോളുകളോടും പ്രതികരിക്കുന്നത് ഒഴിവാക്കുക. നവമാധ്യമങ്ങളില്‍ കാണുന്ന ആകർഷകമായ പരസ്യങ്ങള്‍ക്ക് പിന്നാലെ പോയി പണം നഷ്ടപ്പെടുത്തരുത്.
വിദേശത്തു നിന്ന് പണം അയക്കുമ്പോള്‍ ശ്രദ്ധിക്കുക. ഏജൻ്റുമാരെ ഒഴിവാക്കി ബാങ്കുകള്‍ വഴിയോ അംഗീകൃത മണി ട്രാൻസ്ഫർ സേവനങ്ങള്‍ വഴിയോ മാത്രം പണം അയക്കുക. അല്ലാത്ത പക്ഷം, നിങ്ങളുടെ ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് വ്യാജ പണം എത്താനും അത് ഹോള്‍ഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
ഓണ്‍ലൈൻ ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിളിക്കുന്നവർക്ക് ഒരു കാരണവശാലും പണം അയക്കുകയോ, അവർ നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ചോർത്താൻ ഇടയാക്കും.
അജ്ഞാത നമ്പറില്‍ നിന്ന് പോലീസ്, കൊറിയർ സർവീസ് എന്നിവയുടെ പേരില്‍ കേസുണ്ടെന്നും മറ്റും പറഞ്ഞ് വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ആധാർ, മറ്റ് തിരിച്ചറിയല്‍ രേഖകളോ ഒരു കാരണവശാലും ആരുമായും പങ്കു വെക്കരുത്.
ഗൂഗിളില്‍ നിന്ന് കസ്റ്റമർ കെയർ നമ്പർ തിരയുമ്പോള്‍ അതീവ ശ്രദ്ധ പുലർത്തുക. ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കുക. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന വീഡിയോ കോളുകള്‍ ഒരു കാരണവശാലും എടുക്കാതിരിക്കുക.