പയ്യന്നൂർ: ഗൂഗ്ള്‍ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയി.
കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം.
കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോഴാണ് ഒഴുകിയത്. 'പോകല്ലേ, പോകല്ലേയെന്ന് ഞങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. മഴയായതിനാല്‍ അവർ കേട്ടില്ല.
നേരെ വെള്ളത്തിലേക്ക് വീണു. ഭയന്ന് പുഴയില്‍ ചാടിയ മൂന്നു പേരെ നമ്മള്‍ രക്ഷിച്ചു' -ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും കാർ ഒഴുകിപ്പോയി. കനത്ത മഴയില്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്.
പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുംതല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാർ ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്.
നാട്ടുകാരായ പി. തമ്പാൻ, എ.വി.ദാമു, ടി.രമേശൻ എം. ജോഷി, കാർത്തിക്, വൈഷ്ണവ് എന്നിവരുടെ സമയോചിത ഇടപെടലാണ് മൂന്ന് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചത്. കാർ ഒഴുക്കിൽപ്പെട്ട് പോയതിനാൽ കണ്ടെത്താനായില്ല.