കണ്ണൂർ: കാർ കഴുകിയതിന്റെ പണം ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ സർവീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
കണ്ണൂർ കാർത്തികപുരത്തായിരുന്നു സംഭവം. പണം നല്‍കാൻ തയ്യാറാകാതിരുന്ന യുവാവിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഉദയഗിരി സ്വദേശി എറിക്സനെതിരെ ആലക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കാർത്തികപുരത്തുളള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തില്‍ വണ്ടി കഴുകാൻ എത്തിയതായിരുന്നു യുവാവ്. സർവീസ് നിരക്കായ 800 രൂപ വണ്ടി കഴുകിയതിന് ശേഷം നല്‍കാൻ ഇയാള്‍ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും സ്ഥാപന ഉടമ ഇസ്മയിലും ഇത് ചോദ്യം ചെയ്തു. പിന്നാലെ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് സ്ഥാപന ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ വാഹനത്തില്‍ കയറിയ യുവാവ് രണ്ട് തവണ പുറകോട്ടെടുത്തു. മുന്നിലുണ്ടായിരുന്ന ഇസ്മായിലിനെ ഇടിച്ചിട്ടു.
സംഭവം കണ്ട ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് കാറുമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ കൈക്കും നടുവിനും പരിക്കേറ്റ ഇസ്മയിലിനെ കരുവഞ്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് സംഭവത്തില്‍ ആലക്കോട് പോലീസിന് പരാതി നല്‍കി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.