Zygo-Ad

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ്.

കണ്ണൂർ : കേരള സംസ്ഥാന ലോട്ടറി വിൽപ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയിൽ മേപ്പാടി പോലിസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്പനിയുടെ മറവിൽ ചായപ്പൊടി വിൽപ്പനയും പ്രെമോഷനുമെന്ന പേരിൽ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വിൽക്കുന്നുവെന്നാണ് സർക്കാർ വകുപ്പ് ആരോപിച്ചിരിക്കുന്നത്.

ദിനംപ്രതി നറുക്കെടുപ്പും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനാൽ സർക്കാർ ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമാണ് ദിനംപ്രതി ബോബി ചെമ്മണ്ണൂർ ഉണ്ടാക്കുന്നതെന്നും കേസിൽ പറയുന്നു.

ലോട്ടറി റെഗുലേഷൻ വകുപ്പിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലിസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തള്ളി അദേഹം രംഗത്തെത്തിയിട്ടുണ്ട്. ബോചെ ടീക്കൊപ്പം സൗജന്യമായാണ് ലക്കിഡ്രോ കൂപ്പൺ നൽകുന്നതെന്ന് ബോചെ ടീ അധികൃതർ അറിയിച്ചു.

കൂപ്പണും സമ്മാനങ്ങളും നൽകുന്നത് ചായപ്പൊടി കച്ചവടത്തിന്റെ പ്രെമോഷന്റെ ഭാഗമാണ്. അല്ലാതെ ലോട്ടറി വിൽപ്പനയല്ല തങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒട്ടേറെ വൻ കമ്പനികൾ പ്രെമോഷന്റെ ഭാഗമായി ഇങ്ങനെ നടത്താറുണ്ടെന്നും അതിന് സുപ്രിംകോടതി അനുമതിയുണ്ടെന്നും ബോചെ ടീ അധികൃതർ വ്യക്തമാക്കി.

Previous Post Next Post