കണ്ണൂർ: എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ കീഴടങ്ങിയേക്കും.
കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് തടവ് ശിക്ഷ വിധിച്ചത്. ബ്ലൂംബെർഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്.
സിംഗപ്പൂർ പൊലിസ് അധികൃതർക്ക് മുന്നില്‍ ഉടൻ കീഴടങ്ങാൻ നിർദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂർ ഡോളർ) കെട്ടിവയ്ക്കാനും നിർദ്ദേശിച്ചു. കൂടാതെ ബീആർ ഇൻവെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളില്‍ പറയുന്നു.
യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതി വിധി. ഖത്തർ ഹോള്‍ഡിങ് നല്കിയ ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ നിർണായക ഉത്തരവ്.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള സ്റ്റാർട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജീവനക്കാരുടെ പിരിച്ചു വിടല്‍, നിക്ഷേപകരുമായുള്ള തർക്കങ്ങള്‍, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അക്കൗണ്ടിങ് വിവാദങ്ങള്‍, വിദേശ കോടതികളിലെ കേസുകള്‍ എന്നിവ കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി.
അമേരിക്കൻ വായ്പ ദാതാക്കളില്‍ നിന്ന് സമാഹരിച്ച 1.2 ബില്യണ്‍ ഡോളർ വായ്പയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളും ഇപ്പോള്‍ ബൈജുവിനെ പിന്തുടരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വായ്പ തുകയുടെ ഉപയോഗം, ആസ്തികളുടെ സ്ഥാനം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെച്ചൊല്ലി അമേരിക്കയിലും സിംഗപ്പൂരിലും കേസുകള്‍ തുടരുകയാണ്.
ബൈജു രവീന്ദ്രൻ നിലവില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കർശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂർ. അധികൃതർക്ക് മുന്നില്‍ ബൈജുവിന് കീഴടങ്ങേണ്ടി വന്നേക്കുമെന്നാണ് വിവരം.
