തൃക്കരിപ്പൂർ : സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ നിബന്ധനകള്‍ മറികടന്നുള്ള ഭീമമായ തുക വസൂലാക്കുന്ന കേന്ദ്രങ്ങളായി മാറുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് പിഴയീടാക്കൽ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തുടക്കമായി. വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്ഷയ പ്രോജക്‌ട് ഓഫീസിന്‍റെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. അക്ഷയ കേന്ദ്രത്തിലെ സേവനങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് കൃത്യമായ കംപ്യൂട്ടറൈസ്ഡ് ബില്ല് നല്‍കുന്നില്ലെന്നും സര്‍വീസ് ചാര്‍ജുള്‍പ്പെടെ രേഖപ്പെടുത്തിയ ബോര്‍ഡ് ആളുകള്‍ കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ സര്‍വീസ് ചാര്‍ജിനത്തില്‍ അമിത തുക ഈടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അക്ഷയ കേന്ദ്രത്തിൽ എത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ആയിരം രൂപ വേറെയും പിഴ ചുമത്തുമെന്നും നിയമത്തിൽ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ 2019ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടി വരെ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വയം തൊഴില്‍ സംരംഭമായി കണക്കാക്കി അനുമതി നേടുന്ന ഇത്തരം സ്ഥാപനങ്ങളില്‍ തോന്നും പോലെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം. ഇരുചക്ര വാഹനങ്ങളുടെ ആര്‍.സി മാറ്റുന്നതിന് സര്‍ക്കാരിന് ലഭിക്കേണ്ടത് 430 രൂപയാണ്. എന്നാല്‍ ചില അക്ഷയ കേന്ദ്രങ്ങള്‍ ഇതിനായി വാങ്ങുന്നത് 630 മുതല്‍ 930 രൂപ വരെയാണ്. മോട്ടോര്‍ വാഹനങ്ങളുടെ ടാക്സ് അടക്കുന്നതിന് 1000 രൂപ വരെ സര്‍വീസ് ചാര്‍ജ് വാങ്ങുന്നവരുമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളിലും കോമണ്‍ ഡിജിറ്റല്‍ സര്‍വീസ് സെന്‍ററുകളിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നാണ് പുറത്തുവരുന്ന വിവരം.