തളിപ്പറമ്പ്: ഓൺലൈനായി വാങ്ങിയ 300 രൂപയുടെ വസ്ത്രം റിട്ടേൺ ചെയ്യാൻ ശ്രമിച്ച 54-കാരന് അഞ്ചര ലക്ഷം രൂപ നഷ്ടമായി. തളിപ്പറമ്പ് സ്വദേശിയാണ് സൈബർ തട്ടിപ്പിനിരയായത്.
ഓൺലൈൻ വഴി വാങ്ങിയ വസ്ത്രം തിരികെ നൽകുന്നതിനായി ഇന്റർനെറ്റിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലാണ് ഇയാൾ ബന്ധപ്പെട്ടത്. എന്നാൽ ഇന്റർനെറ്റിൽ കസ്റ്റമർ കെയർ എന്ന പേരിൽ നൽകിയിരുന്നത് തട്ടിപ്പ് സംഘത്തിന്റെ നമ്പറായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കസ്റ്റമർ കെയർ പ്രതിനിധികളെന്ന വ്യാജേന സംസാരിച്ച തട്ടിപ്പുകാർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചതോടെയാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഘട്ടങ്ങളിലായി അഞ്ചര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. സംഭവത്തിൽ പരാതിക്കാരന്റെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിൽ കാണുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.
