Zygo-Ad

കണ്ണൂരിലെ എസ്‌എഫ്‌ഐ മാര്‍ച്ച്‌: ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 2000ത്തിലേറെ പ്രവർത്തകർക്കെതിരെ കേസ്


കണ്ണൂർ: വിദ്യാർഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ ഇന്നലെ നടന്ന എസ്‌എഫ്‌ഐ മാർച്ചില്‍ എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 2000ത്തിലേറെ പ്രവർത്തകർക്ക് എതിരെ കേസ്.

പൊതു റോഡ് കയ്യേറി തടസം സൃഷ്ടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ജലപീരങ്കി വാഹനത്തിന് കേടുപാട് വരുത്തിയതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലത്തെ സമരത്തിന്റെ പേരില്‍ രണ്ട് കേസുകളാണ് എടുത്തത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയില്‍ പ്രതിഷേധിക്കുന്ന വിദ്യാർഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസ് നടപടിയില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

 കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ഡല്‍ഹിയിലെ ജന്തർ മന്തറില്‍ സിജെപി പ്രവർത്തകർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ചുകള്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന മാർച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരത്തെ മാർച്ചിനിടെ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജലപീരങ്കി പ്രയോഗമുണ്ടായിരുന്നു. 

കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിലേക്കും ആയിരത്തിലേറെ വിദ്യാർഥികള്‍ മാർച്ച്‌ നടത്തിയിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് ഇവിടെയും പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

കൊച്ചിയില്‍ ബിഎസ്‌എൻഎല്‍ ഓഫീസിലേക്ക് നടത്തിയ മാർച്ചില്‍ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച വിദ്യാർഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

 വിവിധ ജില്ലകളിലെ കേന്ദ്ര സ്ഥാപനങ്ങളിലേക്ക് നടന്ന മാർച്ചുകളിലായി ആയിരക്കണക്കിന് വിദ്യാർഥികള്‍ പങ്കെടുക്കുകയും ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

Previous Post Next Post