കണ്ണൂർ: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദധാരിയാകാൻ ഒരുങ്ങുന്നു. കോഴിക്കോട് ജില്ലാ സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോളി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നതിനായാണ് കണ്ണൂർ വനിതാ ജയിലിലെത്തിയത്.
നിലവില്‍ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജോളിക്ക് ഇത്തവണ ആകെ എട്ട് പേപ്പറുകളാണ് എഴുതാനുള്ളത്. ബിരുദധാരിയാകാൻ ഒരുങ്ങി കൂടത്തായി കേസ് പ്രതി ജോളി കണ്ണൂർ ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതി. ഇതില്‍ ആറ് പരീക്ഷകള്‍ ജോളി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.
ജയിലിലെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ജോളി ഉള്‍പ്പെടെയുള്ളവർക്കായി ക്ലാസുകള്‍ നയിക്കുന്നത്. ഈ പരീക്ഷകള്‍ക്ക് ശേഷം എസ് എൻ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകളും ജയിലില്‍ നടക്കും.
ജോളിയെ കൂടാതെ മറ്റ് നിരവധി തടവുകാരും വിവിധ ബിരുദ പരീക്ഷകളും സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകളും ജയിലിനുള്ളിലിരുന്ന് എഴുതുന്നുണ്ട്.
2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ സ്വന്തം കുടുംബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയിലില്‍ കഴിയുന്നത്.
