Zygo-Ad

പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ബീച്ചിലെ സുരക്ഷ വര്‍ധിപ്പിക്കാൻ മന്ത്രിയുടെ നിര്‍ദേശം


കണ്ണൂർ: പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബംഗളൂരു റൂറല്‍ സ്വദേശി സന്തോഷ് കുമാർ (20) ആണ് മരിച്ചത്.

കോസ്റ്റല്‍ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗണ്‍ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടം നടന്നത് ഇങ്ങനെ

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

കനത്ത വേലിയേറ്റ സമയത്ത് ബേഫോറിന് സമീപം എട്ടംഗസംഘം 200 മീറ്ററോളം കടലിലേക്ക് ഇറങ്ങിയിരുന്നു. ഇതിനിടയില്‍ തിരയില്‍പ്പെട്ട സന്തോഷ് കുമാറിനെ കൂടാതെ മനോജ് എന്ന യുവാവും അപകടത്തില്‍പ്പെട്ടിരുന്നു.

മനോജിനെ ലൈഫ് ഗാർഡുകളും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ മനോജ് ഇപ്പോള്‍ ചികിത്സയിലാണ്.

 ശനിയാഴ്ച രാവിലെ 9.15-ഓടെ മൈസൂരില്‍ നിന്നുള്ള എട്ടംഗ സംഘത്തിലെ 24-കാരനായ ചിരന്ത് ശർമയും സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തെയും ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തിയിരുന്നു.

തിരച്ചിലും സുരക്ഷാ മുൻകരുതലുകളും

അഴീക്കല്‍ തീരദേശ പോലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍, ലൈഫ് ഗാർഡുകള്‍ എന്നിവർ മൂന്ന് ബോട്ടുകളിലായി ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിരുന്നു.

അപകട വിവരമറിഞ്ഞ് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, ടി കെ മോഹനൻ എം എല്‍ എ എന്നിവർ സ്ഥലം സന്ദർശിച്ചു. പയ്യാമ്പലം ബീച്ചില്‍ സുരക്ഷ വർധിപ്പിക്കാൻ മന്ത്രി നിർദേശം നല്‍കി. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാർഡുമാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

Previous Post Next Post