കാഞ്ഞങ്ങാട് പള്ളിക്കരയിൽ ഹരിതകർമസേനാംഗങ്ങൾക്ക് ചെരിപ്പിനടിയിൽ നിന്നും സ്വർണ്ണത്താലി ലഭിച്ചു. ഉപയോഗശൂന്യമായ ചെരുപ്പുകൾ ശേഖരിക്കുന്നതിനിടെയാണ് സുജ, സുനിത എന്നീ അംഗങ്ങൾക്ക് താലി ലഭിച്ചത്. ചെരുപ്പിനടിയിൽ പറ്റിപ്പിടിച്ച നിലയിലുണ്ടായിരുന്ന ബബിൾഗമിലാണ് താലി ഒട്ടിപ്പിടിച്ചിരുന്നത്.
എണ്ണപ്പാറ സ്വദേശി ജിഷയുടെതാണ് നഷ്ടപ്പെട്ട താലി. വിഷുവിനോടനുബന്ധിച്ച് ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ജിഷയ്ക്ക് താലി നഷ്ടപ്പെട്ടത്. അന്ന് അവിടെയുണ്ടായിരുന്ന സുധ എന്ന സ്ത്രീ താലി തിരയാൻ സഹായിച്ചിരുന്നു. ആ സമയത്ത് സുധയുടെ ചെരുപ്പ് പൊട്ടിപ്പോവുകയും അത് ഹരിതകർമസേനയ്ക്ക് നൽകാനായി മാറ്റി വെക്കുകയും ചെയ്തിരുന്നു. ഹരിതകർമസേനാംഗങ്ങൾ ഈ ചെരുപ്പ് പരിശോധിച്ചപ്പോഴാണ് അതിൽ താലി കണ്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ ജിഷയുടെ താലിയാണെന്ന് സ്ഥിരീകരിക്കുകയും അവർക്ക് തിരികെ നൽകുകയും ചെയ്തു.
