കണ്ണൂർ: കണ്ണൂരിലെ രക്തസാക്ഷികളുടെ നേതാവാണ് കെ സുധാകരനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കണ്ണൂർ എംഎല്‍എ എന്നല്ല കേരള മുഖ്യമന്ത്രി എന്നതുപോലും കേവലം പദവികള്‍ മാത്രമാണ്.
അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് കെ സുധാകരൻ ഇന്ന് ഇരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരില്‍ സുധാകരന് സീറ്റ് നല്‍കി അസ്വാരസ്യങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരില്‍ മാത്രം എത്രയോ മനുഷ്യർ കോണ്‍ഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരില്‍ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നല്കിയ്ത്.
കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങള്‍.
കണ്ണൂർ എംഎല്‍എ എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികള്‍ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ കെ എസ് നിങ്ങള്‍ ഇന്ന് ഇരിക്കുന്നത്. പേരിനു പിന്നിലുള്ള അക്ഷരങ്ങള്‍ അല്ലല്ലോ ഒരു രാഷ്ട്രീയക്കാരന്റെ പദവി. ഇതൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ കെ എസ് നിങ്ങള്‍ക്കറിയാൻ.
"ജീവൻ വേണേല്‍ തന്നേക്കാം " എന്ന് പ്രവർത്തകർ താങ്കള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് ആലങ്കാരികം അല്ലല്ലോ, അത് അർത്ഥവത്തായത് അല്ലേ?
ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് കെ എസ് നിങ്ങള്‍ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനന്തപുരത്തു എത്തുമ്പോള്‍ ഒരു ജനസാഗരമാകും. നിങ്ങള്‍ക്ക് പ്രാണൻ പകുത്ത് നല്കിയ പ്രവർത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെ എസ്?
അതൊക്കെയും പക്ഷേ കോണ്‍ഗ്രസുകാരനായ ഞങ്ങളുടെ സുധാകരട്ടനോടുള്ള സ്നേഹമാണ്... അങ്ങനെ ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്.
അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാല്‍ തന്നെ ഈ വാർത്തകളില്‍ കേള്‍ക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും….
കണ്ണൂരില്‍ അങ്ങാണ് സ്ഥാനാർഥി എന്ന് നേതൃത്വം പ്രഖ്യാപിച്ചാല്‍ ആഹ്ലാദത്തോടെ ഞങ്ങള്‍ അത് ഏറ്റെടുക്കും.
അത് അല്ലെങ്കില്‍ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ. അങ്ങ് കേരളം മുഴുവൻ നടന്നു പ്രസംഗിച്ചു പ്രവർത്തകരെ ആവേശപ്പെടുത്തണം. ഈ ദുർഭരണം നമ്മുക്ക് വലിച്ചെറിയണം, ബ്രണ്ണൻ കോളജില്‍ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം.
പദവികളല്ല, പ്രവർത്തകരുടെ മനസിലെ സ്ഥാനമാണ് വലുത്. രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ച.
