തളിപ്പറമ്പ്: ഉപയോഗശൂന്യമായി മാറ്റിവെച്ച മൊബൈൽ സ്‌ക്രീൻ ഗാർഡിലെ പശയിൽ കുടുങ്ങിയ അണലി കുഞ്ഞിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ ഷോപ്പിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.
രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരനാണ് സ്‌ക്രീൻ ഗാർഡിൽ എന്തോ ഒന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോഴാണ് അത് അണലി കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്. ഗാർഡിലെ ശക്തമായ പശയിൽ പാമ്പിന്റെ ശരീരം പൂർണ്ണമായും ഒട്ടിപ്പോയ നിലയിലായിരുന്നു. ജീവനക്കാർ പാമ്പിനെ വേർപെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണയുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്ത വിദഗ്ധൻ (Snake Rescuer) അനീഷ് തൃച്ചമ്പരം സ്ഥലത്തെത്തി പാമ്പിനെ ഏറ്റെടുത്തു. തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ലായനികൾ ഉപയോഗിച്ച് പശ നീക്കം ചെയ്താണ് അണലി കുഞ്ഞിനെ പരിക്കേൽക്കാതെ മോചിപ്പിച്ചത്. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.
