കണ്ണൂർ: വീണ്ടും വീഡിയോ കോള്‍ വഴി തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയവർ കണ്ണൂരിലെ വയോധികയില്‍ നിന്നാണ് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തത്.
പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്.
സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പില്‍ വീഡിയോ കാേള്‍ ചെയ്യുകയായിരുന്നു. പഹല്‍ഗാം ഭീകരരില്‍ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.
ഭീകരരില്‍ നിന്ന് വയോധിക പണം സ്വീകരിച്ചു എന്നാണ് കരുതുന്നതെന്നും തെളിവുകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വയോധികയോട് തട്ടിപ്പുകാർ പറഞ്ഞു. നിരപരാധി എന്ന് തെളിയിക്കാൻ കൈവശം ഉള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണം എന്നാണ് ഇവർ ആവശ്യം ഉന്നയിച്ചത്.
ഇവരുടെ വാക്കുകള്‍ വിശ്വസിച്ച വയോധിക അക്കൗണ്ടിലുള്ള 1 കോടി 68 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. വൈകാതെ തന്നെ പണം നഷ്ടപ്പെട്ടെന്ന് ഇവർക്ക് ബോധ്യമായി.
പിന്നാലെ പോലീസില്‍ പരാതി നല്‍കുക ആയിരുന്നു. കണ്ണൂർ സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നേരത്തെയും സമാനമായ രീതിയിലുള്ള തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. യാക്കോബായ സഭാധ്യക്ഷൻ ഗീവർഗീസ് കൂറിലോസ് അടക്കമുള്ള ചില പ്രമുഖരടക്കം പലരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ നിന്നുള്ള തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പല അന്വേഷണത്തിലും കണ്ടെത്തിയിട്ടുള്ളത്. വാർധക്യത്തിലേക്ക് കടന്നവരെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രധാനമായും ഉന്നം വെക്കുന്നത്.
ഇത്തരം ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് സർക്കാരുകളും അന്വേഷണ ഏജൻസികളും ബോധവത്കരണം നടത്തുന്നുണ്ട്.
യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ ഇത്തരത്തില്‍ വീഡിയോ കോള്‍ വഴിയുള്ള ചോദ്യം ചെയ്യലോ ഡിജിറ്റല്‍ അറസ്‌റ്റോ ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നടത്തുന്നില്ലെന്നും സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ എന്തെങ്കിലും കോളോ മറ്റോ വന്നാല്‍ ഭയപ്പെടരുതെന്നും അവരോട് സംസാരിക്കാൻ നില്‍ക്കാതെ എത്രയും വേഗം പൊലീസില്‍ അറിയിക്കണമെന്നുമാണ് പൊലീസ് നിർദേശിക്കുന്നത്. ഇത്തരത്തിൽ കോളുകൾ ചെയ്ത് പണം ആവശ്യപ്പെട്ടാൽ
ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുക.
