ചെറുപുഴ: തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയില്‍പ്പെട്ട ചെറുപുഴ തിരുനെറ്റിക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ആനക്കുട്ടി ചത്തു.
കിണറിലെ വെള്ളത്തില്‍ ചോര കലർന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായവും ഒരു ക്വിന്റല്‍ ഭാരവുമുള്ള ആനക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.
വീട്ടുകാർ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കിണറാണിത്. പൈപ്പ് വഴി താഴേക്ക് വെള്ളം എത്തിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വെള്ളത്തില്‍ രക്തത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാർ കിണറിനുള്ളിലേക്ക് നോക്കിയതും ആനക്കുട്ടിയെ കണ്ടെത്തിയതും.
കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വൈശാഖ് എസ്. (IFS)-ന്റെ നിർദ്ദേശാനുസരണം, തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി.യുടെ മേല്‍നോട്ടത്തിലാണ് തുടർ നടപടികള്‍ നടന്നത്.
കണ്ണൂർ ആർ.ആർ.ടി. (RRT) ടീം, പെരിങ്ങോം ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തി ജെ.സി.ബി. ഉപയോഗിച്ച് ആനക്കുട്ടിയുടെ ജഡം പുറത്തെടുത്തു.
ചെറുപുഴ വെറ്ററിനറി സർജൻ ജിബിൻ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി.
കിണറ്റിലേക്ക് വീണപ്പോള്‍ തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. നടപടി ക്രമങ്ങള്‍ക്ക് ശേഷം ജഡം ഔദ്യോഗികമായി മറവു ചെയ്തു.

