കണ്ണൂർ: ഓപ്പറേഷൻ സൈ ഹണ്ട് പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടൻ അബ്ദുല്‍ ലാഹിർ (30), ആലക്കാട്ടെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ് (34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ (22) എന്നിവരുടെ പേരിലാണ് കേസെടുത്തത്.
സംഘം ചേർന്ന് ഓണ്‍ലൈൻ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തികല്‍ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടില്‍ കണ്ണൂർ റൂറല്‍ ജില്ലാ സൈബർ വിഭാഗത്തില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ഇന്നലെ 7.45 ന് പരിയാരം ഇന്ഡസ്‌പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ സൈബർ വിദഗ്ദ്ധയായ സി.പി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ ഭാസ്‌ക്കരൻ, ഡ്രൈവർ സി.പി.ഒ രതീഷ്‌കുമാർ എന്നിവരുള്‍പ്പെട്ട സംഘമാണ് അമ്മാനപ്പാറയിലെ ഖദീജത്തുല്‍ ഫാത്തിമയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.
ഭർത്താവ് ആലക്കാട്ടെ നവാസിന്റെ നിർദ്ദേശ പ്രകാരമാണ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്ത് ഇടപാടുകള്‍ നടത്തി വരുന്നതെന്ന് ഇവർ സമ്മതിച്ചു.
2024 സപ്തംബറില്‍ ചെക്ക് ബുക്കില്‍ ഒപ്പിടാൻ നിർദ്ദേശിച്ചത് പ്രകാരം ഒപ്പിട്ടു നല്‍കിയെന്നും ഹൈറിച്ച് മണി ചെയിനുമായി ബന്ധപ്പെട്ട് ഭർത്താവിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും, ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കാരണം ബന്ധം വേർപെടുത്തി സ്വന്തം വീട്ടില്‍ താമസിച്ചു വരികയാണെന്നും ഖദീജത്തുല്‍ ഫാത്തിമ പോലീസിനോട് പറഞ്ഞു.
ആലക്കാട്ടെ നവാസിന്റെ വീട്ടിലും പോലീസ് അന്വേഷണം നടത്തി. ഒരാഴ്ച്ച മുമ്പ് വിദേശത്തേക്ക് പോയി എന്ന വിവരമാണ് അവിടെ നിന്നും പോലീസിന് ലഭിച്ചത്.
