Zygo-Ad

24 ലക്ഷം രൂപ ചെലവിട്ട് 12 മിനിമാസ്റ്റ് ലൈറ്റുകൾ: സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം: എം.എല്‍.എ എം.വി ഗോവിന്ദൻ പരാതി നല്‍കി


തളിപ്പറമ്പ്: തളിപ്പറമ്പ് എം.എല്‍.എയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി.

ഇത് സംബന്ധിച്ച്‌ എം.എല്‍.എയുടെ വിശദീകരണ കുറിപ്പ് ചുവടെ - തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എം.വി.ഗോവിന്ദൻ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം രൂപ ചെലവിട്ട് 12 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. 2022 ജൂലൈ 20-ന് എംഎല്‍എ നല്‍കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കളക്ടർ മുഖേന ഭരണാനുമതി ലഭിച്ചത്.

തളിപ്പറമ്പ് നഗരസഭയിലെ സീതി സാഹിബ് ഹൈസ്‌കൂള്‍, ഏഴാം മൈലിനടുത്ത് രചന ക്ലബ്ബ്, ഞാറ്റുവയല്‍ റഹ്മത്ത് നഗർ ജംങ്ഷൻ, കുപ്പം മരത്തക്കാട് ഐവർ പരദേവതാ ക്ഷേത്രം, മൊട്ടമ്മല്‍ കവല, ആസാദ് നഗർ ജംങ്ഷൻ, കൂവോട് പാലേരി പറമ്പ്, എന്നിവിടങ്ങളിലും ആന്തൂർ നഗരസഭയിലെ മൈലാട് ജംഗ്ഷനിലും കുറുമാത്തൂർ പഞ്ചായത്തിലെ മുണ്ടപ്പാലത്തും കൂനം എകെജി മന്ദിരത്തിന് സമീപവും പരിയാരം പഞ്ചായത്തില്‍ അമ്മാനപ്പാറ കുട്ടിക്കാനത്തും മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി ടൂറിസം പദ്ധതി സ്ഥലത്തുമാണ് ഇവ സ്ഥാപിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് എൻനിയറിങ്ങ് വിഭാഗത്തിനായിരുന്നു നിർവഹണ ചുമതല. എന്നാല്‍ ഇതില്‍ മൈലാട് സ്ഥാപിച്ച ലൈറ്റില്‍ മാത്രമാണ് ഫണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചത്.

നിക്ഷിപ്ത താല്‍പര്യക്കാരായ ചിലർ ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ ബോർഡിന്റെ ഫോട്ടോ വച്ച്‌ വാർത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.ഇത് തികച്ചും സത്യ വിരുദ്ധമാണ്. 

എം.എല്‍.എ ഫണ്ട് മുഖേനയുള്ള പദ്ധതികള്‍ പൂർണ്ണമായും ഇ-ടെണ്ടർ വഴി സുതാര്യമായാണ് നടപ്പാക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗം 100 ശതമാനമാണ്.അഞ്ചു വർഷത്തിനകം 30 കോടിയോളം രൂപയുടെ പദ്ധതികളാണ് എം.എല്‍.എ ഫണ്ട് വഴി മാത്രം മണ്ഡലത്തില്‍ നടപ്പാക്കിയത്.

ഒരു സ്ഥലത്ത് ലൈറ്റ് സ്ഥാപിച്ചതിന് മാത്രം 24 ലക്ഷം രൂപയായി എന്ന കള്ളപ്രചരണം ദുഷ്ടലാക്കോട് കൂടി സോഷ്യല്‍ മീഡിയയില്‍ ചിലർ പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള ഇത്തരം വ്യാജ പ്രചരണം തള്ളി കളയണമെന്ന് എംവി ഗോവിന്ദൻ അറിയിച്ചു.

ഇത് സംബന്ധിച്ച്‌ കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും എം.എല്‍.എ അറിയിച്ചു.

Previous Post Next Post