Zygo-Ad

കണ്ണൂരില്‍ ട്രെയിന്‍ അപകടം ഒഴിവാക്കി ടിടിഇ രമേഷ്; സമയോചിത ഇടപെടലിന് കൈയടി

 



കണ്ണൂര്‍ ∙ യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് വളപട്ടണം പുഴയിലെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ചത് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടലാണ്. പാലക്കാട് സ്വദേശിയായ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ (ടിടിഇ) എം.പി. രമേഷ് ആണ് അപകടസാധ്യത ഒഴിവാക്കിയ ധീരതാപരമായ ഇടപെടല്‍ നടത്തിയത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ഓണം സ്പെഷല്‍ (06042) ട്രെയിനാണ് പുഴയ്ക്കു നടുവില്‍ നിന്നത്. കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയ യാത്രക്കാരന്‍ എസ്-വണ്‍ കോച്ചില്‍ നിന്ന് അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിലച്ചത്. ട്രെയിന്‍ വീണ്ടും ഓടിക്കാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും, ട്രെയിന്‍ പാലത്തിനു മുകളിലായതിനാല്‍ ലോക്കോ പൈലറ്റിനും ഗാര്‍ഡിനും എത്തിപ്പെടാന്‍ കഴിയാതെ വന്നു.

ഈ ഘട്ടത്തില്‍, വെസ്റ്റിബൂള്‍ വഴി കോച്ചിനടിയില്‍ ഇറങ്ങിയ രമേഷ്, കൈയിലെ മൊബൈല്‍ ഫോണ്‍ വെളിച്ചവും പിന്നീട് എത്തിച്ചേർന്ന ടോര്‍ച്ചിന്റെ സഹായവും ആശ്രയിച്ച് ദൗത്യം ഏറ്റെടുത്തു. ഗാര്‍ഡിന്റെയും ലോക്കോ പൈലറ്റിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം അദ്ദേഹം പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കി. വെറും 8 മിനിറ്റിനുള്ളില്‍ ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.

പാലത്തിനു മുകളില്‍ കൂടുതല്‍ നേരം ട്രെയിന്‍ നില്‍ക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കുമായിരുന്നുവെന്നതിനാല്‍, ടിടിഇയുടെ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.

പാലക്കാട് കല്‍പാത്തി അംബികാപുരം ഉത്തരത്തെ മണിയുടെയും ബേബി സരോജയുടെയും മകനായ രമേഷിനെ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ഡിവിഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയില്‍വേ നിര്‍ദേശം നല്‍കി.

Previous Post Next Post