Zygo-Ad

അൻവര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു: കേസ് ജനുവരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം


തളിപ്പറമ്പ്: മുസ്ലീം ലീഗ് പ്രവർത്തകൻ പട്ടുവം കാവുങ്കല്‍ അൻവർ വധക്കേസില്‍ വിചാരണ തുടങ്ങി. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് മുൻപാകെയാണ് കേസ് പരിഗണനക്ക് വന്നത്. എന്നാല്‍ വിചാരണ അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.നിക്കോളോസ് ജോസഫ് ആവശ്യപ്പെട്ടു. 

വാദിഭാഗം ആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തൃശൂരിലെ അഡ്വ. സുരേഷിനെ നിയമിക്കണമെന്നാണ് അൻവറിന്റെ മാതാവ് പട്ടുവം കാവുങ്കല്‍ സി.ടി.ഹൗസില്‍ സഫിയ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ അഡ്വ.സുരേഷിനെ നിയമിക്കാൻ സാധിക്കില്ലെന്ന് കാണിച്ച്‌ ആഭ്യന്തര വകുപ്പ് നല്‍കിയ കത്ത് സഫിയക്ക് ലഭിച്ചിട്ടുണ്ട്. നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് ഒരു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും പിൻമാറിയിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

2011 ജൂലായ് 5 ന് വൈകുന്നേരം അഞ്ചരയോടെ കാവുങ്കല്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് വെച്ച്‌ സി.പി.എം.പ്രവർത്തകരായ പട്ടുവം, മംഗലശ്ശേരി, ആന്തൂർ സ്വദേശികളായ നീലാങ്കല്‍ എൻ.കണ്ണൻ (53) തിരച്ചില്‍ വീട്ടില്‍ എൻ.അനൂപ് (38) ചേമഞ്ചേരി വളപ്പില്‍ സി.വി.മനീഷ് (38) നടുവിലെ പുരയില്‍ സി.പി.അമിത്ത് (39) കേളോത്ത് സുനില്‍കുമാർ (51) ചക്കര വളപ്പില്‍ സി.വി.ബാബുരാജ് (52) ഏഴോത്തെ പി.വി.രാമകൃഷ്ണൻ മാസ്റ്റർ (62) എൻ.അനില്‍കുമാർ (50), മുറിയാതോട്ടില്‍ എൻ.ഡെന്നീസ് (40) മുതുകുടയില്‍ പി.ബാലകൃഷ്ണൻ (65) തുടങ്ങി.

 22 പേരാണ് കേസിലെ പ്രതികള്‍.ഒരു വീടിന്റെ പെയിന്റിംഗ് ജോലി കഴിഞ്ഞ്, തിരിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട അൻവറും സുഹൃത്തുക്കളും. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.

പട്ടുവത്തെ സി.കെ.ദില്‍ഷാദിന്റെ പരാതി പ്രകാരമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരിക്കേറ്റ ജസീല്‍, സി.കെ.റഷീദ്, കെ.പി.അഷറഫ്, സി.കെ.റാഷിദ്, പി.പി.പ്രമോദ്, കെ.ഇബ്രാഹിം, എം.പി.മുസ്തഫ, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന സി.മുജീബ് റഹ്മാൻ, ഫോറൻസിക് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ.അബൂബക്കർ, ഡോ.മഹാബല ഷെട്ടി, പട്ടുവം ഗ്രാമ പഞ്ചായത്ത് സിക്രട്ടറിയായിരുന്ന പി.വി.പത്മനാഭൻ, വില്ലേജ് ഓഫീസർ എം.ഇ.കെ.പ്രിയ, പോലീസ് ഓഫീസർമാരായ യു.പ്രേമൻ, കെ.ഇ.പ്രേമചന്ദ്രൻ, ജോഷി ജോസഫ്, ടി.മധുസൂദനൻ, പങ്കജാക്ഷൻ, എ.കുഞ്ഞിക്കണ്ണൻ, ടി.കെ.ബാബുരാജ്, ശശിധരൻ, വി.വി.ഹരിദാസൻ, എൻ.വി.ചന്തുക്കുട്ടി, എൻ.പത്മനാഭൻ, എം.ബാലചന്ദ്രൻ, രതീശൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികള്‍.

Previous Post Next Post