കണ്ണൂർ: കണ്ണൂർ മീൻകുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തില്‍ പി.കെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹമാണ് അഴീക്കോട് നീർക്കടവ് തീരത്തിന് സമീപത്തായി കണ്ടെത്തിയത്. കാണാതായ വാരം വലിയന്നൂർ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിനെ (27) കണ്ടെത്താനായില്ല.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു.
ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ടത്. ഇവർ സമീപവാസികളെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താൻ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു.
'ഉടൻ അഴീക്കല്‍ തീരദേശ പൊലീസിന്റെ മുങ്ങല്‍ വിദഗ്ധർ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാറക്കെട്ടില്‍ യുവാക്കള്‍ അഴിച്ചു വച്ച വസ്ത്രങ്ങളില്‍ നിന്ന് ലഭിച്ച ആധാർ കാർഡില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
മീൻ കുന്ന് ബീച്ചിന് മുകളില്‍ തീരത്തോട് ചേർന്നുള്ള പാറക്കെട്ട് വഴിയാണ് യുവാക്കള്‍ കള്ളക്കടപ്പുറം ഭാഗത്ത് എത്തിയത്. ഏറെ അപകടകരമായ തീരമാണ് കള്ളക്കടപ്പുറം എന്നാണ് തീരദേശ വാസികള്‍ പറയുന്നത്.