ചെറുപുഴ: സ്‌കൂള്‍ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
അതിരുമാവ് പള്ളിയിലെ ഫാദർ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 2024 മെയ് 15 മുതല്‍ ആഗസ്‌ത് 13 വരെയുള്ള ദിവസങ്ങളില്‍ കുട്ടിയെ പോള്‍ തട്ടുപറമ്പില്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പതിനാറുകാരനായ വിദ്യാർത്ഥി പോള്‍ തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു.
ചൈല്‍ഡ് ലൈൻ പ്രവർത്തകർ കുട്ടിയെയും കൂട്ടി ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി.
ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ചിറ്റാരിക്കല്‍ പൊലീസ് അറിയിച്ചു.